അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളികളുടർ പ്രിയ നടി ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ഷറഫുദീനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആദിൽ മൈമുനാഥ് അഷറഫ് ആണ്.
ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്ന് മലയാള സിനിമയിൽ നിന്നും കുറച്ച് കാലങ്ങളായി മാറിനിന്നിരുന്ന ഭാവന അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോൺ എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ചത്.
ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ഭാവനയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

“ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ‘ എന്ന ചിത്രത്തിൻ്റെ ട്രെയിലർ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴിൽ മന്ത്രിയുടെ ആശംസകൾ,” മന്ത്രി കുറിച്ചു.
ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദറും ലണ്ടൻ ടാക്കീസിന്റെ ബാനറിൽ രാജേഷ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ് തിരക്കഥയും എഡിറ്റിങ്ങും. ഭാവനയെയും ഷറഫുദ്ദീനെയും കൂടാതെ അനാർക്കലി അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രാധാന വേഷത്തിലെത്തും.
ജീവിതത്തിൽ താൻ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചും ഭാവന പൊതുയിടത്തിൽ തുറന്നുപറച്ചിൽ നടത്തിയിരുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ തുറന്നു പറച്ചിൽ.
Recent Comments